വാഴക്കുളം: ഉത്പാദനച്ചെലവ് കൂടിയതിനും വിലയിടിവിനുമൊപ്പം വേനൽച്ചൂടും കൂടിയായതോടെ പൈനാപ്പിൾ കൃഷിയിൽ തളർച്ച. കാലാവസ്ഥാവ്യത്യാസങ്ങൾ പൈനാപ്പിളിന്റെ ഗുണനിലവാരത്തെയും തൂക്കത്തെയും സാരമായി ബാധിക്കുന്നുമുണ്ട്. പ്രതീക്ഷിക്കുന്ന വില കിട്ടാതെ വന്നതും കർഷകർക്കു തിരിച്ചടിയായി.
പൈനാപ്പിള്‍ ചെടികള്‍ ഒരു പരിധിവരെ ചൂടിനെ ചെറുത്തുനില്ക്കുന്നവയാണെങ്കിലും കടുത്ത വേനലിൽ വളര്‍ച്ചാമുരടിപ്പ് നേരിടുകയാണ്. വളര്‍ച്ച ശോഷിച്ച് തൂക്കം 100-200 ഗ്രാം കുറഞ്ഞ് ഗ്രേഡ് താഴ്ന്നാല്‍ വില നേര്പകുതിയാകുന്ന സ്ഥിതി.
പച്ച എ ഗ്രേഡ് പൈനാപ്പിളിന് നിലവില്‍ 31 രൂപയും പഴത്തിന് 30 രൂപയുമാണ് വാഴക്കുളം വിപണിവില. ആവശ്യക്കാരുടെയും കച്ചവടക്കാരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് 33-35 വരെയും വില ഉയരുന്നുമുണ്ട്. വേനല്‍ കാഠിന്യത്തില്‍ തൂക്കം ഏതാനും ഗ്രാം കുറഞ്ഞാൽത്തന്നെ ഗ്രേഡ് കുറഞ്ഞ് ബിയും സിയുമാകുന്നു.
എ ഗ്രേഡിന് ശരാശരി 30-32 ലഭിക്കുമ്പോള്‍ ബി ഗ്രേഡിന് പരമാവധി 15 രൂപ വരെയേ ലഭിക്കൂ. സാധാരണനിലയിലുള്ള ഉത്പാദനച്ചെലവ് ചെടിയൊന്നിനു 40 രൂപയെന്നത് ഇത്തരം സാഹചര്യങ്ങളില്‍ വീണ്ടും ഉയരും.
കാലം തെറ്റിയെത്തുന്ന തടസങ്ങൾ
കൃഷിയുടെ തുടര്‍ച്ചയ്ക്കും ആവര്‍ത്തന കൃഷിക്കുമുള്ള തൈക്കാനികളുടെ വളര്‍ച്ചാ കാലയളവ് ദീര്‍ഘിക്കുന്നതാണ് കടുത്ത വേനല്‍ അടിച്ചേല്‍പ്പിക്കുന്ന മറ്റൊരു വിന. മതിയായ അളവില്‍ ജലം ലഭിച്ചാലും സ്വാഭാവികമായ വളര്‍ച്ച തടസപ്പെടുകയാണ്.
തായ്ച്ചെടിയില്ത്തന്നെ ചുറ്റിനില്ക്കുന്ന ഇവ യഥാസമയം ഒരുമിച്ച് വളര്‍ച്ച പാകമായില്ലെങ്കില്‍ കര്ഷകന് ഭീമമായ നഷ്ടം നേരിടേണ്ടിവരും. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരാര്‍ കാലാവധി കഴിഞ്ഞുള്ള വിളവെടുപ്പും മറ്റും തർക്കങ്ങൾക്കിടയാക്കുന്നുണ്ട്.
പലസമയങ്ങളില്‍ ഇവ പാകമാകുന്നത് ഒരുമിച്ചു കുലയ്ക്കുന്നതിനുള്ള ഹോര്‍മോണ്‍ പ്രയോഗം ചെയ്യുന്നതിനും തടസമാകുന്നു. പാകമായവ തെരഞ്ഞുപിടിച്ച് മരുന്ന് ചെയ്യേണ്ടിവരുന്നത് സമയനഷ്ടവും അധികച്ചെലവുമുണ്ടാക്കുന്നു. തൈ അടര്‍ത്തിമാറ്റിയുള്ള ആവര്‍ത്തനക്കൃഷി യഥാസമയത്തു നടന്നില്ലെങ്കില്‍ ഇതര പരിപാലനങ്ങളും തടസപ്പെടും.
അപ്രതീക്ഷിതമായി ചെലവുയരുന്നു
വേനലില്‍ ജലദൗര്‍ലഭ്യമാണ് ഏറ്റവും വലിയ പ്രശ്നം. ഇതു പരിഗണിച്ച് മതിയായ ജലസേചന സംവിധാനം ഒരുക്കി മാത്രമേ കര്‍ഷകര്‍ വേനല്കൃഷികള് നടത്താറുള്ളൂ. ഒപ്പം, പാകമാകുന്ന പൈനാപ്പിളിനു പൊള്ളലേല്‍ക്കാതെ പുത (മൂടി) ഇടുന്നതിനുള്ള സംവിധാനവുമുള്ള കര്‍ഷകര്‍ മാത്രമേ വേനല്‍കൃഷിക്ക് തുനിയാറുള്ളൂ.
അപ്രതീക്ഷിതമായി കടുത്ത വേനല്‍ വന്നതോടെ എത്രമാത്രം അളവ് ജലം എത്തിച്ചാലും പ്രയോജനമില്ലാത്ത സാഹചര്യമാണ് . കടുത്ത വേനലില്‍ സാധാരണ കടലാസ്, വൈക്കോല്‍, പുല്ല്, ഓല തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ പുതയിടല്‍ മതിയാകാതെ വരുന്നു. ഒരേക്കറിന് ഗാര്ഡന് നെറ്റ് സംവിധാനം ഉപയോഗിച്ചു പുതയിടാൻ ശരാശരി 50,000 രൂപയ്ക്കു മുകളില്‍ ചെല വ് വരും. തോടുകളിലെയും ജലാശയങ്ങളിലെയും ജലദൗര്‍ലഭ്യവും പൈനാപ്പിൾ കൃഷിയ്ക്കു വെല്ലുവിളിയാണ്.
സാധാരണ നിലയില്‍ പഴവര്‍ഗങ്ങളുടെ ഉപയോഗം കൂടേണ്ട സമയമാണു വേനല്‍ക്കാലമെങ്കിലും പൈനാപ്പിൾ വിപണിയിൽ ഈ ഉണർവ് പ്രകടമല്ല. വിലക്കുറവിനൊപ്പം വിളവെടുപ്പിന് അധിക കൂലിയും കർഷകർക്കു തിരിച്ചടിയാണ്. തോട്ടമുടമകള്‍ സഹകരിച്ച് ഓരോ തോട്ടങ്ങളിലായി സ്വന്തം നിലയിൽ വിളവെടുപ്പ് നടത്തുന്നുമുണ്ട്.